Monday, July 12, 2010

നമുക്ക് യാത്രപോകാം...തേക്കിന്റെ വിസ്മയക്കാഴ്ചകളിലൂടെ




കുറെ കാലമായി ചിന്തിക്കുന്നു സ്ഥലങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചുമെല്ലാം എഴുതാമെന്ന്. എന്നാല്‍ ഏതുതരം യാത്രയെക്കുറിച്ചാണ് എഴുതേണ്ടതെന്നതിനെക്കുറിച്ചുമാത്രം ഒരു കണ്‍ഫ്യൂഷന്‍. പിന്നെ തോന്നി, കേരളം പോലൊരു സംസ്ഥാനത്ത് ഇത്രമനോഹരങ്ങളായ സ്ഥലങ്ങളുണ്ടാവുമ്പോള്‍ എന്തിന് മറ്റൊന്നിനെക്കുറിച്ച് പറയണം! ആദ്യം നാടുകാണാം...പിന്നെയാകാം പുറം നാട്..അല്ലേ?

ഞാന്‍ മലബാറിലായതിനാല്‍ അവിടെനിന്നുതന്നെ യാത്ര തുടങ്ങാം. ഇപ്പോള്‍ നമ്മള്‍ പോകുന്നത് നിലമ്പൂരിലേക്കാണ്. മലപ്പുറം ജില്ലയില്‍ വിദേശികളുടെ കണ്ണുകളില്‍ ഈ അടുത്തകാലത്തുമാത്രം ഉടക്കിത്തുടങ്ങിയ സുന്ദര ഭൂമിയിലേക്ക്. തേക്ക് മ്യൂസിയം, കൊണോലി പ്ലോട്ട്, നെടുങ്കയത്തെ ഡോസണ്‍ ബ്രിഡ്ജ്, ആഢ്യന്‍പാറ വെള്ളച്ചാട്ടം അങ്ങനെ കാ്‌ഴ്ചകളുടെ സമൃദ്ധിതന്നെ നിലമ്പൂര്‍ നമുക്കായി ഒരുക്കിയിട്ടുണ്ട്.
എന്റെ നഗരമായ കോഴിക്കോടുനിന്ന് ഒന്നര മണിക്കൂര്‍ മാത്രം യാത്രചെയ്‌തെത്താവുന്ന ഈ വിസ്മയക്കാഴ്ചകള്‍തന്നെയാകട്ടെ ആദ്യം.


തേക്ക് മ്യൂസിയം
ചരിത്രവും വര്‍ത്തമാനവും കൂടിക്കലര്‍ന്ന തേക്കിന്റെ വൈവിധ്യത്തിലേക്കാണ് തേക്ക് മ്യൂസിയം നമ്മളെ കൊണ്ടുപോവുന്നത്. മ്യൂസിയത്തിന്റെ ഗേറ്റ് കടക്കുമ്പോള്‍ത്തന്നെ നമ്മളെ എതിരേല്‍ക്കുന്നത് ഭൂമി കൈയിലേന്തി തേക്കിന്‍ വേരുകളില്‍ ഇരുപ്പറപ്പിച്ച് കിരീടം ചൂടിയ ഒരു പ്രതിമയാണ്. ഇരുവശവും മുളങ്കൂട്ടങ്ങള്‍ പാതയ്ക്ക് ഭംഗിയേറ്റുന്നു. പാതയുടെ ഒരു വശത്ത് കൃത്രിമമായി നിര്‍മ്മിച്ച അരുവി. അതിനുകുറുകെ ചെറിയ മരപ്പാലം. മണല്‍പ്പുറ്റുകള്‍..
മ്യൂസിയത്തിനുള്ളിലേക്കുള്ള വാതിലിനഭിമുഖമായി ആരെയും ഒന്നുപിടിച്ചുനിര്‍ത്തുന്ന വേരുപടലമുണ്ട്. വര്‍ഷങ്ങള്‍ പഴക്കം ചെല്ലുമ്പോള്‍ തേക്കിന്റെവേരുകള്‍ വേരുപടലമായി മാറുന്നതിനെക്കുറിച്ചുള്ള വിവരം അവിടെ എഴുതിവെച്ചിരിക്കുന്നു. അകത്തുകയറുമ്പോള്‍ മലയാറ്റൂര്‍ തേക്കിന്റെ മോഡല്‍ ഉണ്ടാക്കിവെച്ചിരിക്കുന്നതുകാണാം. നാലുമുതല്‍ 40 വയസ്സുവരെയുള്ള തേക്കുകള്‍ ഇവിടെ കാണാം. ജൈവനാമവും നീളവും പ്രായവുമെല്ലാം ഓരോ തേക്കിലുമുണ്ട്. ചുമരില്‍ തേക്ക് കുടുംബത്തെ വര്‍ണ്ണിക്കുന്ന വിശദമായ രൂപങ്ങള്‍. വലിയൊരു ഭൂഗോളത്തില്‍ ലോകത്തെ തേക്കിന്‍കാടുകളുടെ ലഭ്യത ശതമാനക്കണക്കില്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. മുഗള്‍ രാജഭരണം മുതലുള്ള ചരിത്രത്തിന് സാക്ഷിയായ ഒരു വന്‍തേക്കിന്റെ തടിയും വേരും, ഓര്‍മ്മകള്‍ക്ക് സാക്ഷ്യംവഹിച്ച് അവിടെ സുഖമായി ഇരിക്കുന്നുണ്ട്. തേക്കുതടിയിലെ കാലചക്രങ്ങള്‍ എണ്ണിയാല്‍ തേക്കിന്റെ പഴക്കം മനസ്സിലാക്കാം.
താഴത്തെ നിലയിലെ കാണാക്കാഴ്ചകള്‍ കണ്ട് മുകളിലേക്ക് നടക്കുമ്പോള്‍ പഴയ മച്ചകത്തു ചെല്ലുമ്പോഴുള്ള അനുഭവമാണ്. മുഴുവന്‍ തേക്കില്‍ തീര്‍ത്ത മേല്‍ക്കൂരയ്ക്കു കീഴെ ആരും കുറച്ചുനേരം ഇരുന്നുപോകും. തേക്കില്‍തീര്‍ത്ത ഉപകരണങ്ങളുടെയും ഉരുപ്പടികളുടെയും ശേഖരത്തില്‍ കട്ടിലും ആട്ടുതൊട്ടിലും ചാരുകസേരയും ഭസ്മക്കൊട്ടയും പെഡസ്റ്റല്‍ മേശയും ഡ്രസ്സിങ് ടേബിളും അങ്ങനെയങ്ങനെ പണ്ടത്തെ കേരളീയ ഗൃഹത്തിനുള്‍വശത്തെ അനുസ്മരിപ്പിക്കുന്നവ നിറഞ്ഞുനില്‍ക്കുന്നു. ഒരു കൊട്ടാരത്തിലെത്തിയ പ്രതീതി. ഭിത്തിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തേക്ക് തടികളുടെ മാതൃകകള്‍. തേക്കിന്‍ കാട്ടില്‍ താമസമാക്കിയ ഷഡ്പദങ്ങളെ മറ്റൊരു ഷെല്‍ഫില്‍ മനോഹരമായി സ്റ്റഫ് ചെയ്തുവെച്ചിട്ടുണ്ട്. അപൂര്‍വ്വ ഇനം ചിത്രശലഭങ്ങളും വണ്ടുകളുമെല്ലാം അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു.
തേക്ക് മ്യൂസിയത്തിലെ ഭംഗിയുള്ള കാഴ്ചകള്‍ കണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ പിറകില്‍ ജൈവ ഉദ്യാനമാണ്. ഇടതുവശത്തെ ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകളില്‍ കയറാന്‍ മോഹിക്കാത്തവര്‍ അപൂര്‍വം. മുന്നോട്ടുനീങ്ങുമ്പോള്‍ പച്ചപ്പിന്റെ കലവറ കണ്ണിന് കൗതുകമാകുന്നു. ഇടയ്ക്കിടെ വെള്ള, ചുമപ്പ്, നീലത്താമരകള്‍ നിറഞ്ഞുനില്‍ക്കുന്ന കുളങ്ങള്‍, മുളകൊണ്ടുണ്ടാക്കിയ വീടുകള്‍, പര്‍ണ്ണശാലകളെ അനുസ്മരിപ്പിക്കുന്ന കുടിലുകള്‍ അങ്ങനെയങ്ങനെ..കൂട്ടിന് മുളംകാടുകളില്‍നിന്നും വിരുന്നിനെത്തുന്ന വാനരന്‍മാരും.
ഒരാള്‍ക്ക് 10 രൂപയാണ് പ്രവേശന ഫീസ്. തേക്ക് മ്യൂസിയം കണ്ടിറങ്ങുന്നവര്‍ക്ക് വേണ്ട ഭക്ഷണ സൗകര്യങ്ങള്‍ മ്യൂസിയത്തിനു മുന്‍വശത്തുതന്നെ ലഭ്യമാണ്.

കൊണോലി പ്ലോട്ട്
ലോകത്തെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടം ഈ കൊച്ചുകേരളത്തിലാണെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല. 2.31 ഹെക്ടറിലായി വിരിഞ്ഞുകിടക്കുന്ന കൊണോലി പ്ലോട്ടിന്റെ പ്രധാന ആകര്‍ഷണം വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന ചാലിയാറും അതിനു കുറുകെയുള്ള മനോഹരമായ തൂക്കുപാലവുമാണ്.
തേക്കിന്‍ തോട്ടത്തിനകത്തേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് കൂറ്റന്‍ ഉരുക്കുകയറുകളില്‍ തൂങ്ങിയാടുന്ന തൂക്കുപാലമാണ്. ആളുകള്‍ കയറുമ്പോള്‍ ഇളകിയാടുന്ന പാലത്തിലൂടെയുള്ള നടപ്പ് രസകരമാണ്. തേക്കുമരങ്ങളിലൂടെ തട്ടിയെത്തുന്ന കാറ്റും പാലത്തില്‍നിന്നുള്ള പ്രകൃതിദൃശ്യങ്ങളും ആസ്വദിച്ച് പാലംകടന്ന് ചുറ്റു ഗോവണികളിലൂടെ താഴെയിറങ്ങുമ്പോള്‍ കാടിന്റെ ശാന്തതയും കുളിര്‍മയും അനുഭവപ്പെടും. തേക്ക് മരങ്ങള്‍ക്കിടയിലൂടെയുള്ള നടപ്പാതയിലൂടെ മുന്നോട്ടുനീങ്ങിയാല്‍ എത്തുന്നത് ഒരു ഭീമന്‍ തേക്കിന്റെ അടുത്താണ്. നീളം കൊണ്ട് ഏഷ്യയിലെത്തന്നെ ഏറ്റവും മിടുക്കനെന്ന് അവകാശപ്പെടുന്ന ഈ തേക്കിന്റെ ഉയരം 46.5 മീറ്ററാണ്. ചുരുങ്ങിയത് അഞ്ചുപേരെങ്കിലും കൈകോര്‍ത്തുപിടിച്ചാലെ ഈ കൂറ്റന്‍ തേക്കിനെ വട്ടം പിടിക്കാനാവൂ.
1842 മുതല്‍ 1844-വരെയുള്ള കാലത്താണ് നിലമ്പൂരില്‍ ഈ തേക്കിന്‍തോട്ടം നിര്‍മ്മിക്കപ്പെട്ടത്. അന്ന് മലബാര്‍ കളക്ടറായിരുന്ന എച്ച്.വി.കൊണോലിയും വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ചാത്തുനായരുമാണ് ഈ തേക്കിന്‍തോട്ടം നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. കൊണോലി സായിപ്പിന്റെ സ്മരണാര്‍ഥം ഈ തേക്കിന്‍ കാടിന് കൊണോലി പ്ലോട്ട് എന്നുപേരിടുകയായിരുന്നു.

ആഢ്യന്‍പാറ
വിനോദസഞ്ചാരികളുടെ തിരക്കില്‍ മുങ്ങിനില്‍ക്കുന്ന ആഢ്യന്‍പാറയിലെ സുന്ദരമായ വെള്ളച്ചാട്ടം ഇപ്പോള്‍ ഏറെ പ്രശസ്തമാണ്. മനോഹരമായ മലനിരകള്‍ക്കിടയില്‍ ചെരിഞ്ഞുകിടക്കുന്ന പാറയിലൂടെ താഴേക്കിറങ്ങിയാല്‍ വെള്ളച്ചാട്ടത്തിനരികെയെത്താം. മലപ്പുറം ജില്ലക്കാരുടെ സ്ഥിരം ഒഴിവുദിന സങ്കേതമാണിത്. ഇപ്പോള്‍ മറ്റുദേശങ്ങളില്‍ നിന്ന് കേട്ടറിഞ്ഞെത്തുന്ന സന്ദര്‍ശകരും കുറവല്ല. അതിരപ്പള്ളിയിലേതുപോലെ കുത്തിയൊഴുകുന്ന വലിയ വെള്ളച്ചാട്ടമല്ലെങ്കിലും പ്രൗഢിയില്‍ തന്റെ ആഢ്യത്വം കാത്തുസൂക്ഷിക്കുന്നു മലബാറിന്റെ സ്വന്തം ആഢ്യന്‍പാറ. വേനലിന്റെ കത്തലിലും ആഢ്യന്‍പാറയുടെ കുളിരുള്ള സൗന്ദര്യം ചോരുന്നില്ല. പാറക്കൂട്ടങ്ങളിലൂടെ മുകളിലേക്ക് കയറി കാടിന്റെ ഭംഗി മതിയാവോളം ആസ്വദിക്കാം. വെള്ളച്ചാട്ടത്തിനപ്പുറം കാടാണ്. ആന, മാന്‍, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികള്‍ ഈ കാടിനകത്തുണ്ട്. വനംവകുപ്പിന്റെ സമ്മതം വാങ്ങി കാടിനകത്ത് ഗൈഡിന്റെ സഹായത്തോടെ ചുറ്റിക്കാണുകയും ചെയ്യാം. ആഡ്യന്‍പാറയില്‍ നിന്ന് മുകളിലേക്ക് നടന്നുകയറിയാല്‍ ചിത്രശലഭങ്ങളുടെ സങ്കേതമായ മഞ്ഞപ്പാറയും, കാടിന്റെയും മലകളുടെയും സൗന്ദര്യവും നുകരാം. ടൂറിസം വകുപ്പിന്റെ യൂത്ത് ഹോസ്റ്റലും ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും ഇവിടെ പണിതീര്‍ന്ന് ഉദ്ഘാടനം കാത്തുകിടക്കുന്നുണ്ട്. സഞ്ചാരികള്‍ക്കുള്ള പാര്‍ക്ക് അടക്കം വന്‍ ടൂറിസം പദ്ധതികളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആഡ്യന്‍പാറയില്‍ ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ളത്.

നെടുംകയം
നിലമ്പൂരില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് നെടുംകയം. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകഴിഞ്ഞ് മുന്നോട്ടുചെന്നാല്‍ ചാലിയാറിനുകുറുകെ ഇരുമ്പുപാലം കാണാം.
ഇതിലെ ഒഴുകുന്ന സുന്ദരിപ്പുഴയില്‍, നെടുംകയം എന്ന പേരുപോലെത്തന്നെ ചതി പതുങ്ങിയിരിക്കുന്ന ഒരു വലിയ കയമുണ്ട്. അതുകൊണ്ടുതന്നെ ഒരു മുന്നറിയിപ്പെന്നവണ്ണം പാലത്തിലേക്ക് കടക്കുന്നയിടത്ത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. '' 1938-ല്‍ ഇംഗ്ലീഷുകാരനായ ഫോറസ്റ്റ് എഞ്ചിനിയര്‍ ഈ കയത്തില്‍ മുങ്ങി മരിച്ചതാണ് രേഖാമൂലമുള്ള ആദ്യത്തെ വിവരം. അതിനുശേഷം പല സന്ദര്‍ശകരും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനം ഇവിടെ മരിച്ചത് 2007 സപ്തംബര്‍ 12-ന് കോഴിക്കോട്ടുകാരനായ ഫത്തഹുദ്ധീന്‍ ആണ. ഈ കയത്തിലെ എക്കാലത്തെയും അവസാനത്തെ ദുരന്തവും ഇതായിരിക്കട്ടെ'' .
കയത്തില്‍ നിന്തുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എഞ്ചിനിയറായിരുന്ന ഡോസണിന്റെ സ്മരണാര്‍ഥം പുഴയുടെ കുറുകെ നിലനിര്‍ക്കുന്ന ഇരുമ്പുപാലം കടന്ന് മുന്നോട്ടുനടന്നാല്‍ ഒരു ശവക്കല്ലറ കാണാം. പാലം നിര്‍മ്മിച്ച ഡോസണിന്റെ കല്ലറയാണിത്. അവിടെനിന്ന് മുന്നോട്ടുപോയാല്‍ പിന്നെ കാടാണ്. ഒന്നരക്കിലോമീറ്ററോളം കാട്ടിലൂടെ നടക്കാം. ഭാഗ്യമുണ്ടെങ്കില്‍ വന്യജീവികളെയും കാണാം. സാഹസികതയെ സ്‌നേഹിക്കുന്നവര്‍ക്കും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ വിരുന്നാണ് നെടുംകയം ഒരുക്കിയിരിക്കുന്നത്.
നിലമ്പൂരില്‍ ഒന്നരമണിക്കൂര്‍ കൊണ്ട് നാടുകാണി ചുരം വഴി ഗൂഡല്ലൂരിലെത്താം. (56 കി.മീ) മുതുമല ആനസങ്കേതവും മസിനഗുഡിയും അല്പമകലെ ഊട്ടിയും സഞ്ചാരികളെ കാത്തിരിക്കുന്നു.
നിലമ്പൂര്‍ ഒരിക്കല്‍ ചുറ്റിക്കണ്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളാണ് ആ പ്രദേശം നല്‍കുക. ഇത്രയരികെ വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും വിനോദത്തിന്റെയും ഇങ്ങനെയൊരു കേന്ദ്രമിരിക്കെ ഇനി വേറെ സങ്കേതങ്ങള്‍ തേടുന്നതെന്തിന്!!