Sunday, November 22, 2009

വാഗണ്‍ കോമഡി

സമയം: രാത്രി 2 മണി.
സ്ഥലം: തൃശൂര്‍ റെയില്‍വേസ്‌റ്റേഷന്‍.

മലബാര്‍ എക്‌സ്‌പ്രസിന്റെ
റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നും
മൂന്നുപെണ്‍കുട്ടികളെ ടി.ടി. ദേഷ്യത്തോടെ പുറത്താക്കി.
റിസര്‍വേഷന്‍ ടിക്കറ്റില്ലെങ്കില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍
കയറാനാണ്‌ അദ്ദേഹത്തിന്റെ കല്‍പ്പന.
ഇഷ്ടമില്ലാഞ്ഞിട്ടാണോ?
കൂടെയുള്ള കുട്ടിയുടെ അമ്മയ്‌ക്ക്‌ സുഖമില്ലെന്നറിഞ്ഞതിനാല്‍
ഓഫീസില്‍ നിന്ന്‌ പെട്ടന്നിറങ്ങിയതാണ്‌.
ഏതെങ്കിലും വണ്ടിയില്‍ കയറണമെന്നുമാത്രമായിരുന്നു ഉദ്ദേശം.
ബസ്സില്‍ കാലുകുത്താന്‍ ഇടമില്ലാതിരുന്നതിനാലാണ്‌
ട്രെയിന്‍ യാത്ര മതിയെന്നുവെച്ചത്‌.

ക്യൂനിന്ന്‌ മൂന്ന്‌ ടിക്കറ്റ്‌ ഒപ്പിച്ചതെങ്ങനെയെന്ന്‌
ഇയാള്‍ക്ക്‌ അറിയില്ലല്ലോ? ദുഷ്ടന്‍!!!!
ജനറലില്‍ കമ്പാര്‍ട്ടുമെന്റിന്റെ പടിയിലാണ്‌
ആളുകള്‍ ഇരിക്കുന്നത്‌. വനിതാ കമ്പാര്‍ട്ടുമെന്റില്‍
വാതിലിനടുത്ത്‌ അള്ളിപ്പിടിച്ച്‌ നില്‍ക്കുന്ന ചേച്ചിമാര്‍
മുട്ടിവിളിച്ചിട്ടും കേട്ടഭാവമില്ല. കരഞ്ഞുപറഞ്ഞിട്ടും
കാര്യമുണ്ടായില്ല. അല്ലേലും എവിടിരിക്കാനാ?
ഇനി ബോഗിയുടെ മുകളില്‍കേറി ഇരിക്കാമെന്നുവെച്ചാല്‍....

റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ ചാടിക്കയറിയപ്പോള്‍
കുറച്ച്‌ മനുഷ്യത്വം പ്രതീക്ഷിച്ചു.
ആദ്യമെല്ലാം എതിര്‍ത്തെങ്കിലും ടി.ടി. ഒരുവിധത്തില്‍
മയപ്പെട്ടുവന്നതാണ്‌. അധികമൊന്നും യാത്രചെയ്‌ത്‌
പരിചയമില്ലെന്നും ജനറലില്‍ കയറാന്‍ പറ്റുന്നില്ലെന്നുമെല്ലാം
പറഞ്ഞ്‌ ഞാന്‍ സെന്റിമെന്റ്‌സ്‌ വര്‍ക്ക്‌ഔട്ട്‌ ചെയ്യിച്ചുവന്നതാണ്‌. എല്ലാംകുളമാക്കിയത്‌ ഷബിതയാണ്‌.

ടി.ടി.യുടെ മുഖത്ത്‌ വന്നുപോകുന്ന
അലിവിന്റെ അലകള്‍ അളന്ന്‌
എന്റെ അഭിനയം പൊടിപൊടിക്കുമ്പോള്‍
അസ്ഥാനത്ത്‌ അവളുടെ വളിഞ്ഞ ചിരി!!!
എല്ലാം തുലഞ്ഞു. അലിവ്‌ ദേഷ്യമായി..
പിന്നെ അത്‌ അയാളുടെ സ്ഥായീഭാവമായി.

എന്തുചെയ്യണമെന്നറിയാതെ മൂന്നുപേരും നില്‍ക്കുമ്പോള്‍
എല്ലാ കമ്പാര്‍ട്ടുമെന്റുകള്‍നിന്നും
അതാ പൂരത്തിനു പുരുഷാരം എന്നപോലെ
ആളുകള്‍ സ്‌റ്റേഷനിലേക്ക്‌ ഇറങ്ങിവരുന്നു.
ഇതെന്തുപറ്റി എന്ന്‌ അന്തം വിട്ടുനില്‍ക്കുമ്പോള്‍
ടി.ടി.യുടെ അടുത്ത ഉത്തരവ്‌..
''ഇവിടെ അടുത്താ ബസ്‌ സ്‌റ്റാന്റ്‌..നേരെവിട്ടോ,
അല്ലെങ്കില്‍ അടുത്ത ട്രെയിന്‍ വരുന്നതുവരെ വെയിറ്റ്‌ ചെയ്യ്‌...ഇതില്‍ ഏതായാലും യാത്രചെയ്യാന്‍ പറ്റില്ല. ''
ചീത്തവിളിക്കാന്‍ നാവുപൊങ്ങിയതാണ്‌.
നട്ടപ്പാതിരയ്‌ക്ക്‌ പരിചയമില്ലാത്ത സ്റ്റേഷനില്‍
പെണ്‍കുട്ടികളെ ഇറക്കിവിട്ടിട്ട്‌ ബസ്‌ കയറിപൊയ്‌ക്കൊള്ളാന്‍...
ഇയാള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങളും...
മനസ്സ്‌ പെട്ടന്നുപറഞ്ഞു..Dont do..dont do!!!!
കണ്‍ട്രോള്‍ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു.

ഈ നേരംകൊണ്ട്‌ സ്റ്റേഷനില്‍ ആകെ ബഹളം.
ഇറക്കിവിട്ടവരുടെ എണ്ണം അഞ്ചും പത്തുമല്ല..നൂറിനടുത്തുവരും.
സംഘശക്തി തന്നെ പ്രായോഗികം.
അടുത്ത പരിപാടി ഉടന്‍ അരങ്ങേറി...
ട്രെയിന്‍ തടയല്‍അരമണിക്കൂര്‍ നേരത്തെ
ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനമായി.
ഷൊര്‍ണ്ണൂര്‍വരെ റിസര്‍വേഷന്‍ ബോഗിയില്‍ത്തന്നെ കയറാം.
അവിടെനിന്ന്‌ ഒരു അഡീഷണല്‍ ബോഗി ഏര്‍പ്പാടാക്കുന്നുണ്ട്‌..
ഹാവൂ..സമാധാനം...വ്യാകുലമാതാവേ...നീ തന്നെ തുണ!!!

ഷൊര്‍ണൂരിലെത്തിയപ്പോള്‍
റിസര്‍വേഷന്‍ ടിക്കറ്റില്ലാക്കൂട്ടം ഒന്നടങ്കം
പോലീസിനാല്‍ ആനയിക്കപ്പെട്ടു.
പുതിയ ബോഗി ഞങ്ങള്‍ക്കായതാ ഒരുക്കിയിരിക്കുന്നു.
സന്തോഷം കൊണ്ട്‌ റെയില്‍വേയ്‌ക്ക്‌ സ്‌തുതിഗീതം പാടി ഞങ്ങള്‍.
പക്ഷെ!!!!

ബോഗിയില്‍ കയറാന്‍ നോക്കിയപ്പോഴാ മനസ്സിലായത്‌
അതു വാഗണ്‍ ആണെന്ന്‌.
നെല്ലോ ഗോതമ്പോ മറ്റോ കയറ്റുന്ന വാഗണ്‍..
നിറയെ വൈക്കോലിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു.
എന്തുപറയാന്‍..രണ്ടും കല്‍പ്പിച്ച്‌ കയറി.
കൂടെ പത്തമ്പത്‌ പേരും.
പിന്നെയായിരുന്നു യാത്ര.
പാട്ടും കൂത്തും അല്‍പം ചൊറിച്ചിലുമായി നേരം വെളുപ്പിച്ചു.

അതിനിടെ ഒരുപാടു മുഖങ്ങള്‍..
കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ മൈതാനിയില്‍ നടക്കുന്ന
ആര്‍മി റിക്രൂട്ട്‌മെന്റില്‍ കൂട്ടുകാരനുവേണ്ടി
ഓടാനിറങ്ങുന്ന ബിജു (ബിജുവേ..ക്ഷമിക്കണേ!!! ...രഹസ്യം പരസ്യമായി), ഓപ്പറേഷന്‍ കഴിഞ്ഞ്‌ അമൃത ഹോസ്‌പിറ്റലില്‍നിന്നുവരുന്ന
റിനീഷും അച്ഛനും, ഒരു സിനിമയില്‍ തല കാണിച്ചതിന്റെ ചാരിതാര്‍ഥ്യവുമായി ഫസല്‍ (ആ സിനിമയില്‍
പിന്നീട്‌ എത്ര ശ്രമിച്ചിട്ടും പക്ഷെ അവനെ ഞാന്‍ കണ്ടില്ല!!!) അങ്ങനെയങ്ങനെ ഒരുപാട്‌ മുഖങ്ങള്‍.
കണ്ടിട്ടും കാണാതെ പോകുന്ന സാധാരണ മനുഷ്യര്‍.

അതിനുമുമ്പും ശേഷവും എത്രയോ യാത്രകള്‍ നടത്തിയിരിക്കുന്നു. ഇതുപോലൊരുയാത്ര പിന്നീടുണ്ടായിട്ടില്ല.
ഓര്‍ക്കുമ്പോള്‍ സ്വപ്‌നം പോലെ..

തിങ്ങിഞെരുങ്ങി ഒരു വിധത്തില്‍
കോഴിക്കോടെത്തി ചാടിയിറങ്ങിയപ്പോള്‍ അറിയാതെ വിളിച്ചുപോയി..എന്റമ്മേ!!!

Monday, November 9, 2009

കേരള കഫെയിലെ വിശേഷങ്ങള്‍






കുറെ നാളുകള്‍ക്കുശേഷം ഒരു സിനിമ കണ്ടു.
കേരള കഫെ...
മനസ്സുനിറയെ സന്തോഷം തോന്നി..അല്‌പം നൊമ്പരവും..
കോഴിക്കോട്ടെ രാധ തീയറ്ററില്‍നിന്ന്‌ ഇറങ്ങുമ്പോള്‍
മനസ്സിലൂടെ ഒരുപാട്‌ മുഖങ്ങള്‍ ഓടിയിറങ്ങി...
10 സംവിധായകരിലൂടെ 10 സിനിമ.
രഞ്‌ജിത്തും കൂട്ടുകാരും അഭിനന്ദനം അര്ഹിക്കുന്നു.
തികച്ചും വ്യത്യസ്‌തമായ ഉദ്യമം.

ലാല്‍ജോസും അന്‍വര്‍ റഷീദും ഷാജി കൈലാസും
രേവതിയും അഞ്‌ജലിമേനോനും ആദ്യംതന്നെ
അഭിനന്ദനം പറയട്ടെ...

എനിക്കിഷ്ടപ്പെട്ട സിനിമകളിലൂടെ...


സി.വി.ശ്രീരാമന്റെ പുറംകാഴ്‌ചകള്‍
ഒട്ടും ഭംഗിചോരാതെ കാത്തിരിക്കുന്നു ലാല്‍ജോസ്‌.
ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ തനതായ
പ്രകൃതിഭംഗി ആവാഹിച്ചെടുത്തിരിക്കുന്നു.
പ്രതീക്ഷിക്കാത്ത അവസാനം തന്നെയാണ്‌
ആ പടത്തിലെ ഹീറോ....

രാജമാണിക്യവും ചോട്ടാമുംബൈയും അണ്ണന്‍തമ്പിയും തന്ന
അന്‍വര്‍ റഷീദിനെ തീരെ പ്രതീക്ഷിച്ചിരുന്നില്ല,
ഇങ്ങനെയൊരു സൃഷ്ടിയുമായി....ബ്രിഡ്‌ജ്‌
ഒരു വശത്ത്‌ അച്ഛനും മകനും തമ്മിലുള്ള ബന്ധം
പേരിടാനാവാത്ത നൊമ്പരമായപ്പോള്‍
മറുപാതിയില്‍ സലിം കുമാര്‍ അവതരിപ്പിച്ച മണിയും
അമ്മയായ ശാന്താദേവിയും അഭിനയിച്ചു കരയിച്ചു.
ഒരുവേള എന്റെ മകനെയും അമ്മയെയും
ഒരുപോലെ ഞാന്‍ ഓര്‍ത്തുപോയി..
ഒപ്പം ഒരു കുഞ്ഞുപൂച്ചക്കുട്ടിയുടെ
നിര്‍ത്താതെയുള്ള കരച്ചിലും.
അന്‍വര്‍ റഷീദിനൊപ്പം ഉണ്ണിച്ചേട്ടനും
മനസ്സുനിറഞ്ഞ അഭിനന്ദനം.

മഞ്ചാടിക്കുരുവിന്റെ ഭംഗി
മനസ്സില്‍ സൂക്ഷിക്കുന്ന
അഞ്‌ജലി മേനോന്റെ ഹാപ്പി ജേര്‍ണി.
ജഗതിയും ആകാശഗോപുരത്തിലൂടെ
മലയാള സിനിമയിലെത്തിയ നിത്യയും നന്നായി തിളങ്ങി.
മനോഹരമായ യാത്രതന്നെയായിരുന്നു അത്‌.
പലതും ഓര്‍മ്മിപ്പിക്കുന്ന ഒരു ചെറിയ യാത്ര...
സന്തോഷ യാത്ര...

രേവതിയുടെ മകള്‍ മനസ്സില്‍ കരടയായി തങ്ങിയിരിക്കുന്നു.
തിരക്കഥയില്‍ ശക്തി കാത്തുസൂക്ഷിച്ച
ദീദി ദാമോദറില്‍നിന്നും
സംവിധാനത്തില്‍ സ്ഥാനം നിലനിര്‍ത്തിയ
രേവതിയില്‍നിന്നും ഒരു സമ്മാനം.
കണ്ടുകൊണ്ടിരുന്നപ്പോള്‍
മനസ്സിലൂടെ കടന്നുപോയ മുഖം..
വീട്ടില്‍ ജോലിക്കുനിന്നിരുന്ന മലര്‍ക്കൊടിയെന്ന
സേലംകാരി പെണ്‍കുട്ടി..
അവളുടെ തമിഴ്‌ കലര്‍ന്ന മലയാളം...
അവളുടെ ചുറ്റുപാടുകളും അവസ്ഥയും പീഢനങ്ങളും...
പിന്നെ ഒപ്പം എന്റെ പൊന്നുമോനും.....
അല്‍പം സെന്റിമെന്റ്‌സ്‌ കൂടിയെങ്കിലും നല്ല പടം.

ശങ്കര്‍ രാമകൃഷ്‌ണന്റെ ഐലന്റ്‌ എക്‌സ്‌പ്രസ്‌.
ഒരുവേള മനസ്സില്‍ നൊമ്പരമാവുന്ന
സുകുമാരിയുടെ അമ്മവേഷം.
പൃഥ്വിരാജിന്റെ കഥാപാത്രം.
നഷ്ടപ്പെടലുകളുടെ വേദന അറിയുന്നവര്‍ക്ക്‌
ഐലന്റ്‌ എക്‌സ്‌പ്ര സും അഷ്ടമുടിക്കായലും
മനസ്സില്‍തീര്‍ക്കുന്നത്‌ നിലയ്‌ക്കാത്ത കണ്ണീര്‍ചാലുകളാണ്‌......
മറക്കാത്ത, മരിക്കാത്ത കുറെ ഓര്‍മ്മകള്‍...

ഷാജി കൈലാസില്‍നിന്നും ലളിതം ഹിരണ്‍മയം..
തട്ടുപൊളിപ്പന്‍ പടങ്ങളില്‍നിന്നും
തീര്‍ത്തും വേറിട്ട സഞ്ചാരം..
വളരെ വ്യത്യസ്‌തമായ അനുഭവമല്ലെങ്കിലും
നന്നായിരിക്കുന്നു.

പത്മകുമാറിന്റെ നൊസ്റ്റാള്‍ജിയയാണ്‌
പത്തെണ്ണത്തില്‍ ആദ്യമായി കടന്നെത്തിയത്‌.
കുഴപ്പമില്ല എന്ന തനി മലയാളി ഉത്തരം തന്നെ അതിനുനല്‍കാം..
പത്മകുമാറില്‍നിന്നും കൂടുതല്‍ പ്രതീക്ഷിച്ചതുകൊണ്ടാവാം അത്‌.

ബി.ഉണ്ണികൃഷ്‌ണന്റെ അവിരാമം.
സിദ്ധിഖും ശ്വേതാമേനോനും അഭിനയിച്ച ചിത്രത്തില്‍
ഇന്നിന്റെ കഥ പറഞ്ഞിരിക്കുന്നു...
ഉത്തരം കുഴപ്പമില്ല എന്നുതന്നെ!!!

മറ്റുപടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍
ഏറ്റവും ഇഷ്ടപ്പെടാതെ പോയത്‌
ശ്യാമപ്രസാദിന്റെ ഓഫ്‌്‌ സീസണ്‍ ആണ്‌.
സാമ്പത്തിക മാന്ദ്യത്തിന്റെ ലോകത്ത്‌ സംഭവിക്കാവുന്ന ഒരു കഥ.
ഋതുവിലൂടെ പാതമാറി സഞ്ചരിക്കാന്‍ തുടങ്ങിയ
ശ്യാമപ്രസാദ്‌ ഒരു ഡോക്യുമെന്ററിയായിരുന്നു
ഉദ്ദേശിച്ചതെന്നു തോന്നുന്നു.

ഉദയ്‌ അനന്തന്റെ മൃത്യുഞ്‌ജയം.
മുഴുവന്‍ കണ്ടിട്ടും സത്യം പറഞ്ഞാല്‍
അദ്ദേഹം എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌
എനിക്ക്‌ മനസ്സിലായില്ല.
(ബുദ്ധിജീവി അല്ലാത്തതുകൊണ്ടാവും....
ക്ഷമിക്കുക!!!) .
ആകെ എടുത്തുപറയാനുള്ളത്‌ തിലകനും ഷാനുവുമാണ്‌..
ഷാനുവിനെ ഓര്‍മ്മയില്ലേ...
കൈക്കുടന്ന നിലാവിലൂടെ
അഭിനയത്തില്‍ വന്നുപോയ
സംവിധായകന്‍ ഫാസിലിന്റെ മകനെ...
അന്നത്തെ കുട്ടിത്തത്തില്‍നിന്ന്‌
ഇന്നേറെ വളര്‍ന്നിരിക്കുന്നുവെന്ന്‌
നമ്മെ അറിയിക്കുന്നു ഈ കഥാപാത്രം..

റയില്‍വേ സ്‌റ്റേഷനിലെ
കേരളകഫേ ഹോട്ടലില്‍നിന്നു തുടങ്ങി
അവിടെത്തന്നെ അവസാനിക്കുന്ന
ഒരു തുടര്‍യാത്രയാണ്‌ ഈ സിനിമ.
യാത്രകളെല്ലാം ചരടില്‍ കോര്‍ത്തിണക്കി
അനുഭവയോഗ്യമായ വിരുന്നൊരുക്കിയിരിക്കുന്നു
സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച രഞ്‌ജിത്ത്‌.
ഇത്തരം ഉദ്യമങ്ങള്‍ ഇനിയുമുണ്ടാവും
എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം...

Thursday, November 5, 2009

എന്റെ പുസ്‌തകം

എന്റെ ആദ്യ വിവര്‍ത്തനം. ഇറങ്ങിയിട്ട്‌ വര്‍ഷം ഒന്നായെങ്കിലും ഇതുവരെ ആരെയും പരിചയപ്പെടുത്താന്‍ തോന്നിയില്ല. ആദ്യ സംരംഭംതന്നെ ഒരു നുണയനില്‍നിന്നാകട്ടെ എന്നുകരുതി. (എനിക്കുചേരും!!!!)ഹിറ്റ്‌ലറിനെക്കുറിച്ച്‌ ജോസഫ്‌ ഗീബല്‍സ്‌ നടത്തിയ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം...ഒരു ചെറിയ ഉദ്യമം. ഒലീവ്‌ ബുക്‌സാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.




my book